Sunday, July 19, 2009

നിനക്കായി ഞാന്‍ ...

രാപകലുകള്‍ കാലത്തെ തട്ടുകളായി തിരിക്കുന്നുണ്ട്. തിരിച്ചറിവിന് വേണ്ടി... അത് പോലെയാണോ എന്നെയും നിന്നെയും തമ്മില്‍ ആ പരാശക്ത്തി തിരിച്ചത്, നീ പെണ്ണും ഞാന്‍ ആണുമായത്‌... ആത്മാവിന് അങ്ങനെ ഒന്നുണ്ടോ? ഇരുട്ടിനെ കാട്ടാളനായ പുരുഷനും പകലിനെ സ്ത്രീയിലേക്കും... ആ കലാകാരന്‍ എന്തിനു അങ്ങനെ ഒരു വിടവുണ്ടാക്കി? അന്നാണല്ലോ കാലത്തിനു ചലന ശേഷി ഉണ്ടായത്. അല്ലെങ്കില്‍ അങ്ങനെ ചലനം ഉണ്ടെന്നു തോന്നിക്കപ്പെട്ടത്‌. അന്നുതന്നെയാണ് ആദ്യ രതിയുണ്ടായത്. ഇരുട്ടും പകലും ഇണ ചേര്‍ന്ന്. കാലം മൂകതയോടെ അതത്രയും ഏറ്റുവാങ്ങി. ഇരുട്ടിനു ഇണയായി പകല്‍ സൃഷ്ട്ടിക്കപ്പെട്ടത്തില്‍ കാലത്തിനു വേദനയോ? കാലത്തിനു ഇണയില്ലായിരുന്നു. കാലം ആണല്ല. പെണ്ണുമല്ല. കാലം ഒരു ചലനമായോ അങ്ങനെ അല്ലാതെയോ.... ഭൂമി അതിന്റെ അച്ചുദണ്ടില്‍ ‍ ആലംബമില്ലാതെ കറങ്ങി. ഒരുവേള നമുക്ക് മുന്നില്‍ ഒരു വണ്ടി ഇളകുമ്പോള്‍ നിശ്ചലമായ വണ്ടിയില്‍ ഇരിക്കുന്ന നമുക്ക് നമ്മുടെതാണ്‌ ചാലിക്കുന്നത്‌ എന്ന് തോന്നുന്നത് പോലെയല്ലേ കാലം ചലിക്കുന്ന പ്രദിഭാസവും....
സന്ധ്യകള്‍ ക്രീടകളുടെതായി. പകലോ വെളുപ്പാന്‍ കാലത്ത് പുരുഷന്റെ ഭാരത്തില്‍ നിന്നും കുതറാന്‍ വെമ്പി. നാം അപ്പോഴും ഒരു ബിന്ദുവായി തുടര്‍ന്നു.
ഒരു നാള്‍ ദൈവം ആ സൃഷ്ട്ടി പീഠത്തില്‍ കയറിയിരുന്നു. എന്തിനാണ് ആ ഇരുപ്പെന്നു നിശ്ചയമില്ലാതെ നാം. അത് മനുഷ്യ സൃഷ്ട്ടിയുടെ വേളയെന്നു പിന്നീടാണ് നാം അറിയുന്നത്. അപ്പോഴേക്കും മഞ്ഞു തുള്ളി കണക്കെ കഴിഞ്ഞ നാം രണ്ടു ശരീരങ്ങളിലേക്ക്, രണ്ടു ധൃവങ്ങളിലെക്കെന്ന പോലെ തെറിച്ചു പോയിരുന്നു.
ഞാന്‍ പിറന്നു.
നീ പിറന്നു.
ഞാനോ പുരുഷന്‍,
നീ സ്ത്രീയും.
പിന്നീട് നിന്നെ തേടി ഞാന്‍ അലയാത്ത ഇടങ്ങളില്ല. എനിക്ക് നഷ്ടമായ നിന്നെ ഓരോ സ്ത്രീ ഹൃദയങ്ങളിലും തിരഞ്ഞു. നിന്നെ മാത്രം കണ്ടില്ല.
മരുഭൂമിയുടെ പിരിയന്‍ കാറ്റില്‍, ആകാശത്തേക്ക് തുറന്ന കടലിന്റെ കൂറ്റന്‍ തിരകളില്‍, മഴയിലും മഞ്ഞിലും ഞാന്‍ നിന്നെ തേടി.
നീ എവിടെയെന്നു എനിക്ക് അറിയില്ലായിരുന്നു. എങ്കിലും എന്റെ ഹൃദയത്തില്‍ മൂടല്‍ മഞ്ഞിലെന്നോണം നിന്നെ കണ്ടിട്ടുണ്ട്, അവ്യക്ത്തമായി. ഒരു കൈ തലക്കീഴെ വച്ച് ഒരു കാല്‍ കുത്തി വച്ച് നീ നഗ്നയായി കിടന്നത്. എന്റെ നിദ്രകളില്‍ ചിലപ്പോള്‍ മുഖംമൂടിയണിഞ്ഞു നീ വന്നു. ചിലപ്പോള്‍ അകലെയിരുന്നു എന്നെ മാടി വിളിച്ചു.
നീയെവേടെയാണ് സഖീ? നിന്നെ ഏതെല്ലാം നാമത്തില്‍ ഞാന്‍ വിളിച്ചു. എങ്കിലും എല്ലാ നാമത്തിലും ഗ്രാമീണ ചുവയുണ്ടായിരുന്നു. ഓരോ വിളിയും അകലേക്ക്, ഒന്നിനും മറുപടിയില്ലാതെ ...എന്റെ സ്വപങ്ങളിലെ രാജകുമാരിയായി നീ. നിനക്കായി ഞാന്‍ എത്ര പ്രണയകുറിപ്പുകള്‍ എഴുതി. എന്റെ നൊമ്പരങ്ങള്‍ അതില്‍ പകര്‍ത്തി. നീ വായിച്ചില്ല. എന്റെ നൊമ്പരങ്ങള്‍ നീ കേള്‍ക്കുന്നു എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. കാരണം നിനക്ക് കേള്‍ക്കാതിരിക്കാന്‍ ആവില്ല. നാം പണ്ട് വേര്‍പ്പെട്ട ആ ബിന്ദുവല്ലെ.

No comments:

Back to TOP